ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 13 പ്രതികളുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. പ്രത്യേക കോടതി ഏഴ് വർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം കുറ്റവാളികളെ കൊലപാതക കുറ്റത്തിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസ് പിബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പി വി ജീവേഷിൻെറ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും. ഡോ. കെ പി സതീശൻ്റെ സൗകര്യം കൂടി കണക്കിലെടുത്ത് അപ്പീൽ നാളെ പരിഗണിക്കാൻ മാറ്റിയേക്കും. ജസ്റ്റിസ് പി ബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് കുടുംബം നൽകിയിരുന്നത്.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു.