കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഇന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ഇ ഡി ആവർത്തിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇ ഡി സമന്‍സ് നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഹര്‍ജിയിലാണ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി.
മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് പുതിയ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് തടഞ്ഞിരുന്നു. എന്നാല്‍ പരിഗണനാ വിഷയം മാറിയ സാഹചര്യത്തിൽ ഈ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. .കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ NOC നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആര്‍ബിഐ കോടയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ആര്‍ബിഐ സത്യവാങ്മൂലം.