എസ്എഫ്ഐ പ്രതിഷേധത്തിന് ശേഷം ഗവർണറും സർക്കാരുമായുള്ള പൊരു ശക്തമാകുന്നു. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സജീവമായിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പിണറായി സർക്കരാണെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം. പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ നയങ്ങളാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല. എന്നാല്‍ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.
നവകേരള സദസ്സിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. നവകേരള സദസില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ല. യാത്രയുടെ ഉദ്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. തമാശയ്ക്ക് നടത്തുന്ന യാത്രയാണോയിത്? ഒരു സ്ഥലത്തേക്ക് ചെന്നാല്‍ അവിടെയുള്ള പ്രശ്നത്തിന് പരിഹാരം ഉടൻ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് ഗവർണ്ണറുടെ തീരുമാനം. സംസ്ഥാനത്തിന്‍റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. ഈ മാസം 10, 11 തിയ്യതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചും, ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവർണ്ണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവർണർ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാർ ന്യായീകരിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്.