വയനാട് വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിന്റെ അച്ഛനുമെതിരെ ഗുരതര പരാതിയുമായി ബന്ധുക്കൾ രംഗത്ത്. മൂന്നാമതും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ഇവർ ആരോപിച്ചു. ഭർത്താവ് ഓംപ്രകാശും ഭർത്തൃപിതാവ് ഋഷഭരാജനും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി മരിച്ച ദർശനയുടെ മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ 13-നാണ് മകൾ ദക്ഷയേയും കൊണ്ട് ദർശന പുഴയിൽ ചാടിയത്. വിഷം കഴിച്ചതിന് ശേഷമാണ് പുഴയിൽ ചാടിയത്. നാട്ടുകാർ കണ്ടതോടെ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്നെ വീണ്ടും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനാലാണ് ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് അത്യാസന്നനിലയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മകൾ വ്യക്തമാക്കിയതായി അമ്മ വിശാലാക്ഷി പറഞ്ഞു.