മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മുഖ്യമന്ത്രിയുടെ മകൾ വീണ നികുതിയടച്ചു എന്ന രേഖ പുറത്ത് വന്നതോടെ അത് മാസപ്പടി അല്ലെന്ന് തെളിഞ്ഞു. എന്നിട്ടും മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ല. മാത്യു വീണിടം വിദ്യയാക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.
ജി.എസ്.ടി. കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നീ ആരോപണങ്ങളാണ് മാത്യു ഉന്നയിച്ചത്. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പണം കൊടുത്തുവെന്നത് അടിസ്ഥാനരഹിതമാണ്. ടാക്സ് കൊടുത്തുവെന്ന് ജിഎസ്ടി കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചു. കത്തിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ വിവരങ്ങൾ ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്നും എ കെ ബാലൻ പറഞ്ഞു. വേണമെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയ പണത്തിന് ജി.എസ്.ടി. അടച്ചതായി ധനവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം. രംഗത്തെത്തിയത്. മാത്യു മാപ്പ് പറയണമെന്നാണ് നേരത്തെ സിപിഐഎം പറഞ്ഞത്. എന്നാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുൻപാണ് പണം വാങ്ങിയതെന്ന് ആണ് കുഴൽനാടൻ ഇന്ന് ആരോപിച്ചത്.