സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിന് എതിരായല്ല തന്‍റെ പ്രസ്താവനയെന്നും സനാതന ധര്‍മത്തിന്‍റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങൾക്കെതിരെയാണ് താൻ പറഞ്ഞതെന്നും സ്റ്റാലിൻ വ്യക്തമാക്കി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന്റെ നിലവിലെ ഉദാഹരണങ്ങളിലൊന്നാണെന്ന് ഉദയനിധി വ്യക്തമാക്കി.
സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സനാതന ധർമവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിന് നിലവിലെ ഉദാഹരണം നല്‍കാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി. സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. എന്ത് നിയമനടപടി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.