കേരളത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധന നടത്താന്‍ തീരുമാനം. സംസ്ഥാന പൊലീസും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പരിശോധയ്ക്ക് തയ്യാറെടുക്കുന്നത്. പരിശോധയില്‍ ലഹരി കണ്ടെത്തിയാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടും.
കേരളത്തില്‍ രാസലഹരി ഉപയോഗിക്കുന്ന യുവാക്കളില്‍ എഴുപത് ശതമാനവും മികച്ച ശമ്പളത്തോടെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് തടയിടാനായാല്‍ സംസ്ഥാനം നേരിടുന്ന രാസലഹരി ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരാം കാണാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ജീവനക്കാരുടെ രക്തം, മുടി എന്നിവയുടെ പരിശോധനയിലൂടെ രാസലഹരി ഉപയോഗം തിരിച്ചറിഞ്ഞ് നടപടിയെടുക്കാനാണ് തീരുമാനം.
പദ്ധതിയോട് സഹകരിക്കാന്‍ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും സമ്മതമറിയിച്ചതായി ദക്ഷിണമേഖല ഐജി എസ് ശ്യംസുന്ദര്‍ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഒരു തവണ രാസലഹരി ഉപയോഗിച്ചാല്‍ മൂന്ന് മാസം കഴിഞ്ഞു നടത്തുന്ന പരിശോധയില്‍ പോലും ഇതിന്റെ തെളിവുകള്‍ കണ്ടെത്താനാകും. സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ചൂഷണം തടയാനുള്ള പോഷ് ആക്ടിന്റെ മാതൃകയിലാണ് ലഹരി ഉപയോഗം തടയാനായി പ്രത്യേക നയം തയ്യാറാക്കുന്നത്.