മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം അടിസ്ഥാന രഹിതമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. വീണ വിജയന്‍ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടത്. തികച്ചും സുതാര്യമായി നടന്ന ഒരു ഇടപാടിനെക്കുറിച്ചാണ് കുടിപ്പക തീർക്കാൻ അനാവശ്യ വിവാദമുണ്ടാക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ജയരാജൻ വിമര്‍ശിച്ചു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
വീണ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം? അടിസ്ഥാനരഹിതമായ കാര്യങ്ങൾ അനാവശ്യമായി ഉന്നയിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കാൻ എന്തിനാണ് ഇങ്ങനെ ശ്രമിക്കുന്നത്? ഇവിടെ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഏതൊക്കെ കൺസൾട്ടൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇ പി ചോദിച്ചു.