സൂര്യനെ അടുത്തറിയാൻ ഇന്ത്യയുടെ അഭിമാനമായി മാറാൻ ആദിത്യ പുറപ്പെട്ടു. പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി – എക്സ്എൽസി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഇന്ത്യയുടെ സ്വപ്ന ദൗത്യം കുതിച്ചുയർന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചിരുന്നു.
വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ച് ആദിത്യ വേർപെട്ടു. 125 ദിവസത്തിനിടെയിൽ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയാണ് ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1). 5 വര്‍ഷവും 8 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാകും ഉപഗ്രഹത്തിന്റെ സഞ്ചാരം.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പരിശോധിക്കും.
വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വിഇഎല്‍സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്യുഐടി) , ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ്ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്.