ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ തയ്യാറെടുപ്പിലേക്ക് കടന്ന് ഇന്ത്യ സഖ്യം. പ്രാഥമിക ചർച്ചകൾ കഴിഞ്ഞ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കുകയാണ് സഖ്യം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ആദ്യ യോഗം 13 ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ധാരണ സാധ്യമല്ല. ഇവിടെ സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. സമാനമായ പ്രതിസന്ധി ബംഗാളിലും പഞ്ചാബിലും നിലനിൽക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേ സമയം മുംബൈ യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്ന് വേണുഗോപാൽ വ്യക്തമാക്കി. മമത ബാനർജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി കൂടുതൽ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.