മുനമ്പത്ത് കടലിൽ വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പാ കടപ്പുറം സ്വദേശിയായ അപ്പു എന്ന ശരത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിൽ ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെ കാണ്ടെത്താനുണ്ട്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ വെളളിയാഴ്ച രാത്രി മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ഇവർ വള്ളത്തിലെ ഡീസല്‍ കാനില്‍ പിടിച്ചുകിടക്കുകയായിരുന്നു.
ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. വള്ളത്തിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറി വള്ളം മുങ്ങുകയായിരുന്നു. ശക്തിയായ തിരമാലയും ഇരുട്ടും മൂലം അപകടം പുറത്തറിയാൻ വൈകി. കാണാതായവർക്കായി തെരച്ചിൽ നടക്കുകയാണ്.