കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി അടിസ്ഥാന രഹിതമെന്നു ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു. പരാതിക്കാരനെ താൻ കണ്ടിട്ട് പോലുമില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയിലാണ് ശ്രീശാന്ത് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വെങ്കിടേഷ് കിനിയുടെ ഭൂമിയിൽ നിർമ്മിക്കുന്ന വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്‍റെ കൈയ്യിൽനിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയിൽ പറയുന്നു. എന്നാൽ നിർമാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതിൽ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തിൽ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാൽ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീശാന്ത് അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തത്.
ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലൂടെയാണ് ശ്രീശാന്തിൻ്റെ പ്രതികരണം. “ഒരു കേസിലും എനിക്ക് യാതൊരു പങ്കും ഇല്ല. ഞാൻ സാമ്പത്തിക ഇടപാടുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു. സംഭവം വലുതാക്കി കാണിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ട്. അത് നിരാശാജനകമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” ശ്രീശാന്ത് വ്യക്തമാക്കി.